വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

ഈ വ്യക്തി എനിക്കു ചേരുമോ?

ഈ വ്യക്തി എനിക്കു ചേരുമോ?

 ഒരു നല്ല വിവാഹപങ്കാളിയായിരിക്കുമെന്നു തോന്നുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടെത്തിയോ? കണ്ടെത്തിയെങ്കിൽ, ആ വ്യക്തി ശരിക്കും നിങ്ങൾക്കു ചേരുന്ന ആളാണെന്ന്‌ എങ്ങനെ അറിയാം?

 പുറമേ കാണുന്ന കാര്യങ്ങൾക്കും അപ്പുറത്തേക്കു നോക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ചിലപ്പോൾ, ഏറ്റവും സൗന്ദര്യം ഉള്ളതായി തോന്നുന്ന പെൺകുട്ടി വിശ്വസിക്കാൻ കൊള്ളാത്തവളായിരിക്കാം, എല്ലാവരുടെയും സൂപ്പർതാരമായ പയ്യൻ സദാചാരത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യവുമായിരിക്കാം. ഒത്തുപോകാൻ പറ്റുന്ന ഒരാളെയാണ്‌ നിങ്ങൾക്ക്‌ ആവശ്യം. നിങ്ങളുടെ വ്യക്തിത്വവുമായി ചേരുന്ന, നിങ്ങളുടെ അതേ ലക്ഷ്യങ്ങളുള്ള ഒരാൾ.—ഉൽപത്തി 2:18; മത്തായി 19:4-6.

വ്യക്തിത്വത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌

 ആ വ്യക്തിയുടെ സ്വഭാവസവിശേഷതകൾ ശ്രദ്ധിക്കുക. പക്ഷേ അപ്പോഴും സൂക്ഷിക്കണം കേട്ടോ! നമുക്ക്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രമായിരിക്കും നമ്മുടെ കണ്ണിൽപ്പെടുന്നത്‌. അതുകൊണ്ട്‌ തിരക്കുകൂട്ടേണ്ടാ. ആ വ്യക്തിയുടെ യഥാർഥസ്വഭാവം മനസ്സിലാക്കാനായിരിക്കണം ശ്രമിക്കേണ്ടത്‌.

 പ്രണയിക്കുന്ന പലരും പുറമേ കാണുന്ന കാര്യങ്ങളിലേക്കു മാത്രമേ നോക്കാറുള്ളൂ. അവർക്കു രണ്ടുപേർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രമേ അവർ കണ്ടെന്നുവരൂ. “ഞങ്ങൾക്കു രണ്ടുപേർക്കും ഈ പാട്ട്‌ ഇഷ്ടമാ” എന്നോ “ഞങ്ങളുടെ ഇഷ്ടങ്ങളൊക്കെ ഒരുപോലെയാ” എന്നോ “ഏതു കാര്യത്തിലും ഞങ്ങളെടുക്കുന്ന തീരുമാനം ഒന്നായിരിക്കും!” എന്നോ ഒക്കെ അവർ പറഞ്ഞേക്കാം. എന്തായാലും, പുറമേ കാണുന്ന കാര്യങ്ങൾക്കും അപ്പുറത്തേക്കു നോക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ‘ആന്തരികമനുഷ്യനെ’ വിവേചിച്ചറിയേണ്ടതുണ്ട്‌. (1 പത്രോസ്‌ 3:4; എഫെസ്യർ 3:16) ഏതെല്ലാം കാര്യങ്ങളിൽ നിങ്ങൾ ഒരുപോലെ ചിന്തിക്കുന്നു എന്നതല്ല ശരിക്കും പ്രധാനം. അഭിപ്രായവ്യത്യാസങ്ങൾ വരുമ്പോഴാണ്‌ ഒരാളുടെ ശരിയായ വ്യക്തിത്വം പുറത്തുവരുന്നത്‌.

 ഉദാഹരണത്തിന്‌, പിൻവരുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക:

  •   അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ആ വ്യക്തി എന്തു ചെയ്യുന്നു? കടുംപിടിത്തം, “ക്രോധം,” “അസഭ്യസംസാരം” എന്നിവയൊക്കെയാണോ ആ വ്യക്തിയുടെ പ്രതികരണത്തിൽ മുഴച്ചുനിൽക്കുന്നത്‌? (ഗലാത്യർ 5:19, 20; കൊലോസ്യർ 3:8) അതോ ആ വ്യക്തി ന്യായബോധം കാണിക്കുന്നുണ്ടോ? തെറ്റും ശരിയും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കാത്തിടത്തോളം, സമാധാനം നിലനിറുത്തുന്നതിനുവേണ്ടി വിട്ടുവീഴ്‌ച ചെയ്യാൻ അദ്ദേഹം തയ്യാറാകുന്നുണ്ടോ?—യാക്കോബ്‌ 3:17.

  •   ആ വ്യക്തി, ആളുകളെ കൗശലപൂർവം സ്വന്തം വഴിക്കുകൊണ്ടുവരാൻ ശ്രമിക്കുന്നയാളാണോ? ‘ഇയാൾ എന്റേതു മാത്രമാണ്‌’ എന്നു ചിന്തിക്കുന്നയാളാണോ? അതുമല്ലെങ്കിൽ, അസൂയപ്പെടുന്നയാളാണോ? നിങ്ങളുടെ എല്ലാ ചലനങ്ങളും അറിയണമെന്ന്‌ അയാൾ നിർബന്ധം പിടിക്കാറുണ്ടോ? “‘എവിടെയാണ്‌,’ ‘എന്തുചെയ്യുകയാണ്‌’ എന്നൊക്കെ സമയാസമയം പറയാത്തതിന്റെ പേരിൽ വഴക്കടിക്കുന്ന പ്രണയജോഡികളെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുണ്ട്‌. അതൊരു നല്ല ലക്ഷണമാണെന്ന്‌ എനിക്കു തോന്നുന്നില്ല,” എന്നു നിക്കോൾ പറയുന്നു.—1 കൊരിന്ത്യർ 13:4.

  •   മറ്റുള്ളവർക്ക്‌ അയാളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? ആ വ്യക്തിയെക്കുറിച്ച്‌ നന്നായി അറിയാവുന്ന, സഭയിലെ പക്വതയുള്ള സഹോദരങ്ങളോട്‌ സംസാരിക്കുന്നത്‌ നല്ലതായിരിക്കും. അങ്ങനെയാകുമ്പോൾ മറ്റുള്ളവർക്ക്‌ അവനെയോ അവളെയോ കുറിച്ച്‌ ‘വളരെ നല്ല അഭിപ്രായമാണോ’ എന്ന്‌ അറിയാനാകും.—പ്രവൃത്തികൾ 16:1, 2.