അധ്യായം എട്ട്
ദൈവരാജ്യം എന്താണ്?
-
ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
-
ദൈവരാജ്യം എന്തു ചെയ്യും?
-
രാജ്യം എപ്പോഴായിരിക്കും ദൈവേഷ്ടം ഭൂമിയിൽ നിറവേറ്റുക?
1. സുപരിചതമായ ഏതു പ്രാർഥന നാം ഇപ്പോൾ പരിചിന്തിക്കുന്നതായിരിക്കും?
സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകൾക്കു പരിചിതമാണ്, ഇതിനെ കർത്താവിന്റെ പ്രാർഥനയെന്നും വിളിക്കാറുണ്ട്. മാതൃകയെന്ന നിലയിൽ യേശുക്രിസ്തു പഠിപ്പിച്ച പ്രസിദ്ധമായ പ്രാർഥനയാണ് ഇത്. ഈ പ്രാർഥന വളരെ അർഥസമ്പുഷ്ടമാണ്. ഇതിലെ ആദ്യത്തെ മൂന്ന് അപേക്ഷകളുടെ പരിചിന്തനം, ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതു സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
2. യേശു ശിഷ്യന്മാരെ ഏതു മൂന്നു കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ പഠിപ്പിച്ചു?
2 മാതൃകാപ്രാർഥനയുടെ തുടക്കത്തിൽ യേശു തന്റെ ശ്രോതാക്കളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9-13) ഈ മൂന്ന് അപേക്ഷകളുടെ പ്രസക്തി എന്താണ്?
3. ദൈവരാജ്യത്തെക്കുറിച്ചു നാം എന്ത് അറിയേണ്ടതുണ്ട്?
3 യഹോവ എന്ന ദൈവനാമത്തെക്കുറിച്ചു നാം ഇതിനോടകം വളരെയധികം കാര്യങ്ങൾ പഠിച്ചുകഴിഞ്ഞു. അവന്റെ ഇഷ്ടത്തെക്കുറിച്ച്, അതായത് മനുഷ്യവർഗത്തിനായി ദൈവം ചെയ്തിരിക്കുന്നതും ചെയ്യാൻ പോകുന്നതും ആയ കാര്യങ്ങളെക്കുറിച്ച് നാം കുറെയധികം വിവരങ്ങൾ ചർച്ചചെയ്യുകയുണ്ടായി. എന്നാൽ, “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? ദൈവത്തിന്റെ രാജ്യം എന്താണ്? അതിന്റെ വരവ് ദൈവനാമത്തെ വിശുദ്ധമാക്കുന്നത് അഥവാ പൂജിതമാക്കുന്നത് എങ്ങനെയായിരിക്കും? രാജ്യത്തിന്റെ വരവ് ദൈവേഷ്ടം നിറവേറുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
എന്താണു ദൈവരാജ്യം?
4. ദൈവരാജ്യം എന്താണ്, ആരാണ് അതിന്റെ രാജാവ്?
4 യഹോവയാം ദൈവം സ്ഥാപിച്ചിരിക്കുന്ന ഒരു ഗവണ്മെന്റാണ് ദൈവരാജ്യം. അതിന്റെ രാജാവിനെ തിരഞ്ഞെടുത്തിരിക്കുന്നതു ദൈവമാണ്. ആരാണു ദൈവരാജ്യത്തിന്റെ രാജാവ്? യേശുക്രിസ്തു. രാജാവെന്ന നിലയിൽ യേശുക്രിസ്തു സകല മാനുഷ ഭരണകർത്താക്കളെക്കാളും ശ്രേഷ്ഠനാണ്. “രാജാധിരാജാവും കർത്താധികർത്താവും” എന്നാണ് അവനെ വിളിച്ചിരിക്കുന്നത്. (1 തിമൊഥെയൊസ് 6:15) ഏതൊരു മാനുഷ ഭരണാധിപനെക്കാളും, അവരിൽ ഏറ്റവും മെച്ചപ്പെട്ട വ്യക്തിയെക്കാളും വളരെയേറെ നന്മ ചെയ്യാനുള്ള ശക്തി അവനുണ്ട്.
5. ദൈവരാജ്യം ഭരിക്കുന്നത് എവിടെനിന്ന്, എന്തിനുമേൽ?
5 ദൈവരാജ്യം എവിടെനിന്നായിരിക്കും ഭരിക്കുക? ഇതു ചിന്തിക്കുക, യേശു എവിടെയാണ്? അവൻ ഒരു ദണ്ഡനസ്തംഭത്തിൽ വധിക്കപ്പെട്ടതായും പിന്നീട് ഉയിർപ്പിക്കപ്പെട്ടതായും പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. തുടർന്ന് അധികം താമസിയാതെ അവൻ സ്വർഗാരോഹണം ചെയ്തു. (പ്രവൃത്തികൾ 2:33) അതു കാണിക്കുന്നത് ദൈവരാജ്യത്തിന്റെ ഭരണകേന്ദ്രം സ്വർഗത്തിലായിരിക്കും എന്നാണ്. അക്കാരണത്താലാണ് ബൈബിൾ അതിനെ ‘സ്വർഗ്ഗീയ രാജ്യം’ എന്നു വിളിക്കുന്നത്. (2 തിമൊഥെയൊസ് 4:18) ദൈവരാജ്യം സ്വർഗത്തിലാണെങ്കിലും, അതു ഭൂമിയുടെമേൽ ആയിരിക്കും ഭരണംനടത്തുക.—വെളിപ്പാടു 11:15.
6, 7. യേശുവിനെ ശ്രേഷ്ഠനായ ഒരു രാജാവാക്കുന്നത് എന്ത്?
6 എന്താണ് യേശുവിനെ ശ്രേഷ്ഠനായ ഒരു രാജാവാക്കുന്നത്? അവൻ ഒരിക്കലും മരിക്കുകയില്ല എന്നതാണ് ഒരു സംഗതി. മാനുഷിക രാജാക്കന്മാരുമായുള്ള താരതമ്യത്തിൽ “അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും” എന്നു ബൈബിൾ യേശുവിനെക്കുറിച്ചു പറയുന്നു. (1 തിമൊഥെയൊസ് 6:16) യേശു ചെയ്യുന്ന എല്ലാ നന്മയും ശാശ്വതമായിരിക്കുമെന്നാണ് ഇതിനർഥം. അവൻ മനുഷ്യവർഗത്തിന്റെ നന്മയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്യും എന്നതിനു സംശയവുമില്ല.
7 യേശുവിനെക്കുറിച്ചുള്ള ഈ ബൈബിൾ പ്രവചനം ശ്രദ്ധിക്കുക: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും.” (യെശയ്യാവു 11:2-4) ഭൂമിയിലെ മനുഷ്യരുടെമേൽ നീതിയോടെയും ദയയോടെയും ഭരണംനടത്തുന്ന ഒരു രാജാവായിരിക്കും യേശു എന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. അത്തരമൊരാളെ ഭരണാധികാരിയായി കിട്ടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
8. യേശുവിനോടുകൂടെ ആർ ഭരിക്കും?
8 ദൈവരാജ്യത്തെ സംബന്ധിച്ച മറ്റൊരു വസ്തുതയുമുണ്ട്: ഭരിക്കുന്നത് യേശു തനിച്ചായിരിക്കില്ല. അവനു സഹഭരണാധിപന്മാർ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനോട് ഇപ്രകാരം പറഞ്ഞു: “നാം . . . സഹിക്കുന്നു എങ്കിൽ കൂടെ വാഴും.” (2 തിമൊഥെയൊസ് 2:11) അതേ, പൗലൊസും തിമൊഥെയൊസും ദൈവം തിരഞ്ഞെടുത്തിട്ടുള്ള വിശ്വസ്തരായ മറ്റുള്ളവരും സ്വർഗീയ രാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കും. എത്ര പേർക്കായിരിക്കും ആ പ്രത്യേക പദവി ലഭിക്കുക?
9. യേശുവിനോടൊപ്പം എത്ര പേർ ഭരിക്കും, ദൈവം അവരെ തിരഞ്ഞെടുത്തു തുടങ്ങിയത് എപ്പോൾ?
9 ഏഴാം അധ്യായത്തിൽ പഠിച്ചതുപോലെ, അപ്പൊസ്തലനായ യോഹന്നാൻ “സീയോൻമലയിൽ [സീയോൻമലയിൽ നിൽക്കുന്നത് സ്വർഗത്തിലെ യേശുവിന്റെ രാജകീയ സ്ഥാനത്തെ ചിത്രീകരിക്കുന്നു] കുഞ്ഞാടും [യേശുക്രിസ്തു] അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്ന”തായി ഒരു ദർശനം കണ്ടു. ഈ 1,44,000 പേർ ആരാണ്? യോഹന്നാൻതന്നെ നമ്മോട് ഇങ്ങനെ പറയുന്നു: “കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.” (വെളിപ്പാടു 14:1, 4) അതേ, സ്വർഗത്തിൽ യേശുക്രിസ്തുവിനോടൊപ്പം ഭരിക്കാൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അവന്റെ വിശ്വസ്ത അനുഗാമികളാണ് അവർ. മരിച്ചവരിൽനിന്നു സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടശേഷം, യേശുവിനോടൊപ്പം ‘അവർ ഭൂമിയിൽ [“ഭൂമിമേൽ,” NW] വാഴും.’ (വെളിപ്പാടു 5:10) 1,44,000 എന്ന സംഖ്യ തികയ്ക്കാനായി ദൈവം അപ്പൊസ്തലന്മാരുടെ കാലംമുതൽ വിശ്വസ്ത ക്രിസ്ത്യാനികളെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്.
10. മനുഷ്യവർഗത്തെ ഭരിക്കാൻ യേശുവിനെയും 1,44,000 പേരെയും നിയമിച്ചത് സ്നേഹനിർഭരമായ ഒരു ക്രമീകരണമായിരിക്കുന്നത് എന്തുകൊണ്ട്?
10 മനുഷ്യവർഗത്തെ ഭരിക്കാൻ യേശുവിനെയും 1,44,000 പേരെയും നിയമിച്ചത് സ്നേഹനിർഭരമായ ഒരു ക്രമീകരണമാണ്. കാരണം, ഒരു മനുഷ്യനായിരിക്കുകയും കഷ്ടപ്പാട് അനുഭവിക്കുകയും ചെയ്യുക എന്നാൽ എന്താണെന്ന് യേശുവിനറിയാം. യേശു “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ” എന്നു പൗലൊസ് പറയുകയുണ്ടായി. (എബ്രായർ 4:15; 5:8) അവന്റെ സഹഭരണാധിപന്മാരും മനുഷ്യരെന്ന നിലയിൽ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുള്ളവരാണ്. മാത്രമല്ല, അപൂർണതയുമായും സകലതരം രോഗങ്ങളുമായും അവർ മല്ലടിച്ചിട്ടുണ്ട്. അതിനാൽ, മനുഷ്യരുടെ പ്രശ്നങ്ങൾ അവർക്കു നന്നായി മനസ്സിലാകും!
ദൈവരാജ്യം എന്തു ചെയ്യും?
11. ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിൽ ആകേണമേയെന്നു പ്രാർഥിക്കാൻ യേശു ക്രിസ്ത്യാനികളോടു പറഞ്ഞത് എന്തുകൊണ്ട്?
11 തന്റെ ശിഷ്യന്മാർ ദൈവരാജ്യത്തിന്റെ വരവിനായി പ്രാർഥിക്കണമെന്നു പറഞ്ഞ സന്ദർഭത്തിൽ, ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലും ഭൂമിയിലും ആകാൻ അവർ പ്രാർഥിക്കണമെന്നും യേശു പ്രസ്താവിച്ചു. a ദൈവം സ്വർഗത്തിലാണ്, അവിടെ വിശ്വസ്ത ദൂതന്മാർ എല്ലായ്പോഴും ദൈവേഷ്ടം ചെയ്തുകൊണ്ടാണിരുന്നിട്ടുള്ളത്. എന്നിരുന്നാലും, 3-ാം അധ്യായത്തിൽ നാം പഠിച്ചതുപോലെ, ഒരു ദുഷ്ടദൂതൻ ദൈവേഷ്ടം ചെയ്യുന്നതു നിറുത്തുകയും ആദാമിനെയും ഹവ്വായെയും പാപത്തിലേക്കു നയിക്കുകയും ചെയ്തു. പിശാചായ സാത്താൻ എന്നു വിളിക്കപ്പെടുന്ന ആ ദുഷ്ട ദൂതനെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ 10-ാം അധ്യായത്തിൽ നാം കൂടുതലായി പരിചിന്തിക്കുന്നതായിരിക്കും. സാത്താനെയും അവന്റെ പക്ഷംചേർന്ന ആത്മജീവികളെയും അഥവാ ഭൂതങ്ങളെയും കുറച്ചു കാലത്തേക്കു സ്വർഗത്തിൽ തുടരാൻ ദൈവം അനുവദിച്ചിരുന്നു. അതിനാൽ, ആ കാലത്ത് സ്വർഗത്തിലുള്ള സകലരും ദൈവേഷ്ടം ചെയ്യുന്നവർ ആയിരുന്നില്ല. ദൈവരാജ്യം ഭരിച്ചുതുടങ്ങുമ്പോൾ ആ അവസ്ഥയ്ക്കു മാറ്റം വരുമായിരുന്നു. രാജാവെന്ന നിലയിൽ പുതുതായി അധികാരമേറ്റ യേശുക്രിസ്തു സാത്താനോടു യുദ്ധം ചെയ്യേണ്ടിയിരുന്നു.—വെളിപ്പാടു 12:7-9.
12. വെളിപ്പാടു 12:10-ൽ ഏതു രണ്ടു സുപ്രധാന സംഭവങ്ങൾ വർണിക്കപ്പെട്ടിരിക്കുന്നു?
12 എന്തു സംഭവിക്കുമായിരുന്നെന്നു പിൻവരുന്ന പ്രാവചനിക വാക്കുകൾ വ്യക്തമാക്കുന്നു: “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ [സാത്താനെ] തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളിപ്പാടു 12:10) ഈ വാക്യത്തിൽ വിവരിച്ചിരിക്കുന്ന രണ്ടു സുപ്രധാന സംഭവങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? യേശുക്രിസ്തുവിന്റെ കീഴിൽ ദൈവരാജ്യം ഭരണം തുടങ്ങുന്നതാണ് ഒന്നാമത്തേത്. സാത്താനെ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു തള്ളിയിടുന്നത് രണ്ടാമത്തേതും.
13. സാത്താനെ സ്വർഗത്തിൽനിന്നു പുറത്താക്കിയത് എന്തിൽ കലാശിച്ചു?
13 ഈ രണ്ടു സംഭവങ്ങളും എന്തിൽ കലാശിച്ചു? സ്വർഗത്തിൽ സംഭവിച്ചതു സംബന്ധിച്ച് നാം ഇപ്രകാരം വായിക്കുന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ.” (വെളിപ്പാടു 12:12) അതേ, സ്വർഗത്തിലെ വിശ്വസ്ത ദൂതന്മാർ സന്തോഷിക്കുകയാണ്. സാത്താനും അവന്റെ ഭൂതങ്ങളും നീക്കംചെയ്യപ്പെട്ടതിനാൽ, യഹോവയാം ദൈവത്തോടു വിശ്വസ്തരായവർ മാത്രമേ ഇപ്പോൾ സ്വർഗത്തിലുള്ളൂ. അവിടെ എല്ലായ്പോഴും തികഞ്ഞ സമാധാനവും ഐക്യവും നിലനിൽക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ ഇഷ്ടമാണു സ്വർഗത്തിൽ ചെയ്യപ്പെടുന്നത്.
14. സാത്താൻ ഭൂമിയിലേക്ക് എറിയപ്പെട്ടതിനാൽ എന്തു സംഭവിച്ചിരിക്കുന്നു?
14 എന്നാൽ ഭൂമിയെ സംബന്ധിച്ചോ? ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) സാത്താൻ ഇപ്പോൾ കോപിഷ്ഠനാണ്. കാരണം അവൻ സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടിരിക്കുന്നു, തനിക്ക് ഇനി അൽപ്പകാലമേ ശേഷിച്ചിട്ടുള്ളുവെന്ന് അവനറിയാം. തന്റെ കോപത്തിൽ അവൻ ഭൂമിയിൽ ദുരിതം അഥവാ “കഷ്ടം” വരുത്തിവെക്കുന്നു. ആ “കഷ്ട”ത്തെക്കുറിച്ച് അടുത്ത അധ്യായത്തിൽ നാം കൂടുതലായി പഠിക്കുന്നതായിരിക്കും. എന്നാൽ ഈ വസ്തുതയുടെ വീക്ഷണത്തിൽ നമുക്കിപ്പോൾ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറാൻ ദൈവരാജ്യം എങ്ങനെ ഇടയാക്കും?
15. ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം എന്ത്?
15 ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം എന്താണെന്ന് ഓർക്കുക. 3-ാം അധ്യായത്തിൽ നിങ്ങൾ അതിനെക്കുറിച്ചു പഠിക്കുകയുണ്ടായി. ഈ ഭൂമിയെ ഒരു പറുദീസയാക്കി, നിത്യം ജീവിക്കുന്ന, നീതിനിഷ്ഠരായ മനുഷ്യരെക്കൊണ്ടു നിറയ്ക്കുക എന്നതാണു തന്റെ ഇഷ്ടമെന്ന് ദൈവം ഏദെനിൽവെച്ചു വ്യക്തമാക്കി. എന്നാൽ, ആദാമും ഹവ്വായും പാപംചെയ്യാൻ സാത്താൻ ഇടയാക്കി. അത് ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം നിറവേറുന്നതിൽ കാലതാമസം വരുത്തിയെങ്കിലും അതിനു മാറ്റം വരുത്തിയില്ല. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്ക”ണം എന്നതുതന്നെയാണ് ഇപ്പോഴും യഹോവയുടെ ഉദ്ദേശ്യം. (സങ്കീർത്തനം 37:29) ദൈവരാജ്യം അതു നടപ്പാക്കും. ഏതു വിധത്തിൽ?
16, 17. ദൈവരാജ്യത്തെക്കുറിച്ച് ദാനീയേൽ 2:44 നമ്മോട് എന്തു പറയുന്നു?
16 ദാനീയേൽ 2:44-ലെ പ്രവചനം ശ്രദ്ധിക്കുക. അവിടെ നാം ഇങ്ങനെ വായിക്കുന്നു. “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” ദൈവരാജ്യത്തെക്കുറിച്ച് ഇത് എന്തു വ്യക്തമാക്കുന്നു?
17 ഒന്നാമതായി, “ഈ രാജാക്കന്മാരുടെ കാലത്ത്,” അഥവാ മറ്റു രാജ്യങ്ങൾ നിലവിലിരിക്കെത്തന്നെ ദൈവരാജ്യം സ്ഥാപിക്കപ്പെടേണ്ടിയിരുന്നെന്ന് ഇതു നമ്മോടു പറയുന്നു. രണ്ടാമതായി, രാജ്യം എന്നേക്കും നിലനിൽക്കുമെന്നും ഇതു പറയുന്നു. മറ്റൊരു ഗവണ്മെന്റും അതിനെ കീഴടക്കുകയോ അതിന്റെ സ്ഥാനത്തു വരികയോ ചെയ്യില്ല. മൂന്നാമതായി, ദൈവത്തിന്റെ രാജ്യവും ലോകരാജ്യങ്ങളും തമ്മിൽ യുദ്ധം നടക്കുമെന്നു നാം മനസ്സിലാക്കുന്നു. വിജയം ദൈവരാജ്യത്തിനായിരിക്കും. അങ്ങനെ, മനുഷ്യവർഗത്തെ ഭരിക്കുന്ന ഏക ഗവണ്മെന്റ് അതായിത്തീരും. അപ്പോൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള, മെച്ചപ്പെട്ട ഭരണം മനുഷ്യർ ആസ്വദിക്കും.
18. ഈ ലോകത്തിലെ ഗവണ്മെന്റുകളും ദൈവരാജ്യവും തമ്മിലുള്ള അന്തിമ യുദ്ധത്തിന്റെ പേരെന്ത്?
18 ദൈവരാജ്യവും ലോകരാജ്യങ്ങളും തമ്മിലുള്ള അന്തിമ യുദ്ധത്തെക്കുറിച്ചു ബൈബിളിനു നിരവധി കാര്യങ്ങൾ പറയാനുണ്ട്. ഉദാഹരണത്തിന്, അന്ത്യം അടുത്തുവരുമ്പോൾ, ദുഷ്ടാത്മാക്കൾ “സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ” വഞ്ചിക്കാനായി നുണപ്രചാരണം നടത്തുമെന്ന് അതു പഠിപ്പിക്കുന്നു. എന്തുദ്ദേശ്യത്തിൽ? “[രാജാക്കന്മാരെ] സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർ”ക്കേണ്ടതിന്. ‘എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത്’ ഭൂമിയിലെ രാജാക്കന്മാർ കൂട്ടിച്ചേർക്കപ്പെടും. (വെളിപ്പാടു 16:14, 16) ഈ രണ്ടു വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, മാനുഷിക ഗവണ്മെന്റുകളും ദൈവരാജ്യവും തമ്മിലുള്ള അന്തിമ യുദ്ധത്തെ ഹർമ്മഗെദോൻ അഥവാ അർമഗെദോൻ എന്നു വിളിക്കുന്നു.
19, 20. ഇപ്പോൾ ഭൂമിയിൽ ദൈവേഷ്ടം ചെയ്യപ്പെടുന്നതിനു തടസ്സമായി നിൽക്കുന്നത് എന്ത്?
19 അർമഗെദോനിലൂടെ ദൈവരാജ്യം എന്തു കൈവരിക്കും? ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടത്തെക്കുറിച്ച് ഒരിക്കൽക്കൂടെ ചിന്തിക്കുക. പറുദീസയിൽ തന്നെ സേവിക്കുന്ന നീതിനിഷ്ഠരും പൂർണരും ആയ മനുഷ്യരെക്കൊണ്ട് ഈ ഭൂമി നിറയ്ക്കാനാണ് യഹോവയാം ദൈവം ഉദ്ദേശിച്ചത്. ഇപ്പോൾ അത് അങ്ങനെയല്ലാത്തത് എന്തുകൊണ്ട്? ഒരു കാരണം, പാപികളായതിനാൽ നാം രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ, നമുക്ക് എന്നേക്കുമുള്ള ജീവിതം സാധ്യമാക്കാനായി യേശു മരിച്ചെന്ന് 5-ാം അധ്യായത്തിൽ നാം പഠിക്കുകയുണ്ടായി. യോഹന്നാന്റെ സുവിശേഷത്തിലെ പിൻവരുന്ന വാക്കുകൾ നിങ്ങൾ ഓർമിക്കുന്നുണ്ടാകും: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
20 പലരും മോശമായ കാര്യങ്ങൾ ചെയ്യുന്നുവെന്നതാണ് മറ്റൊരു കാരണം. അവർ നുണപറയുകയും മറ്റുള്ളവരെ ചതിക്കുകയും അധാർമികതയിൽ ഏർപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർ ദൈവത്തിന്റെ അർമഗെദോൻ യുദ്ധത്തിൽ നശിപ്പിക്കപ്പെടും. (സങ്കീർത്തനം 37:10) ദൈവേഷ്ടം ചെയ്യാൻ ഗവണ്മെന്റുകൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് അതു ഭൂമിയിൽ ചെയ്യപ്പെടാതിരിക്കുന്നതിന്റെ വേറൊരു കാരണം. അനേകം ഗവണ്മെന്റുകളും ദുർബലവും ക്രൂരവും അഴിമതി നിറഞ്ഞതും ആയിരുന്നിട്ടുണ്ട്. ബൈബിൾ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു: ‘മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം’ നടത്തിയിരിക്കുന്നു.—സഭാപ്രസംഗി 8:9.
21. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടാൻ രാജ്യം ഇടയാക്കുന്നത് എങ്ങനെ?
21 അർമഗെദോനെ തുടർന്ന് മനുഷ്യവർഗം ഏക ഗവണ്മെന്റിന്റെ, അതായത് ദൈവരാജ്യത്തിന്റെ കീഴിൽ വരും. ആ ഗവണ്മെന്റ് ദൈവത്തിന്റെ ഇഷ്ടം നിവർത്തിക്കുകയും മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും. ഉദാഹരണത്തിന്, അതു സാത്താനെയും അവന്റെ ഭൂതങ്ങളെയും നീക്കം ചെയ്യും. (വെളിപ്പാടു 20:1-3) വിശ്വസ്തരായ മനുഷ്യർ വീണ്ടുമൊരിക്കലും രോഗികളായിത്തീരുകയോ മരിക്കുകയോ ചെയ്യാതിരിക്കേണ്ടതിന് യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം പ്രയോഗിക്കപ്പെടും. രാജ്യഭരണത്തിൻ കീഴിൽ അവർ എക്കാലവും ജീവിക്കും. (വെളിപ്പാടു 22:1-3) ഭൂമി ഒരു പറുദീസയായിത്തീരും. അങ്ങനെ, രാജ്യം ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറാൻ ഇടയാക്കുകയും ദൈവനാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യും. എന്താണ് ഇതിന്റെയർഥം? ദൈവരാജ്യത്തിൽ ജീവനോടിരിക്കുന്ന സകലരും ഒടുവിൽ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുമെന്നുതന്നെ.
ദൈവരാജ്യം നടപടി സ്വീകരിക്കുന്നത് എപ്പോൾ?
22. യേശു ഭൂമിയിലായിരുന്നപ്പോഴോ അവൻ സ്വർഗാരോഹണം ചെയ്ത ഉടനെയോ ദൈവരാജ്യം വന്നില്ലെന്നു നാം എങ്ങനെ മനസ്സിലാക്കുന്നു?
22 “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച സമയത്ത് രാജ്യം വന്നിരുന്നില്ലെന്നു വ്യക്തമാണ്. യേശു സ്വർഗാരോഹണം ചെയ്തപ്പോൾ അതു വന്നോ? ഇല്ല. കാരണം, യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്ന് സങ്കീർത്തനം 110:1-ലെ പിൻവരുന്ന പ്രവചനം അവനിൽ നിവൃത്തിയായതായി പത്രൊസും പൗലൊസും പറയുകയുണ്ടായി: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (പ്രവൃത്തികൾ 2:32-35; എബ്രായർ 10:12, 13) യേശുവിന് ഒരു കാത്തിരിപ്പിൻ കാലഘട്ടം ഉണ്ടായിരുന്നു.
രാജ്യഭരണത്തിൻ കീഴിൽ, ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറും
23. (എ) ദൈവരാജ്യം ഭരണം തുടങ്ങിയത് എപ്പോൾ? (ബി) അടുത്ത അധ്യായം എന്തു ചർച്ചചെയ്യും?
23 എത്ര കാലത്തേക്ക്? ആ കാത്തിരിപ്പിൻ കാലഘട്ടം 1914-ൽ അവസാനിക്കുമെന്ന് 19, 20 നൂറ്റാണ്ടുകളിൽ ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾ തിരിച്ചറിഞ്ഞു. (ഈ വർഷത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് 215-18 പേജുകളിലെ അനുബന്ധം കാണുക.) ആത്മാർഥഹൃദയരായ ഈ ബൈബിൾ വിദ്യാർഥികളുടെ ഗ്രാഹ്യം ശരിയായിരുന്നെന്ന് 1914 മുതലുള്ള ലോകസംഭവങ്ങൾ സ്ഥിരീകരിക്കുന്നു. 1914-ൽ ക്രിസ്തു രാജാവായെന്നും ദൈവത്തിന്റെ സ്വർഗീയ രാജ്യം ഭരണം തുടങ്ങിയെന്നും ബൈബിൾ പ്രവചന നിവൃത്തി പ്രകടമാക്കുന്നു. അതിനാൽ, സാത്താനു ശേഷിച്ചിരിക്കുന്ന “അല്പകാല”ത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. (വെളിപ്പാടു 12:12; സങ്കീർത്തനം 110:2) ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതിനായി ദൈവരാജ്യം ഉടൻതന്നെ പ്രവർത്തിക്കുമെന്നും നമുക്ക് ഉറപ്പോടെ പറയാനാകും. നിങ്ങൾക്ക് ഇതൊരു സുവാർത്തയാണോ? ഇതു സത്യമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ബൈബിൾ യഥാർഥത്തിൽ ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ അടുത്ത അധ്യായം നിങ്ങളെ സഹായിക്കും.
a കൂടുതൽ വിവരങ്ങൾക്ക് 2003 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-ാം പേജ് കാണുക.